അമേരിക്കന്‍ ഐക്യനാടുകളിലെ നഗരങ്ങളില്‍ വച്ച് വലിപ്പത്തില്‍ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ്‌ ഹ്യൂസ്റ്റണ്‍ (ഉച്ചാരണം /ˈhjuːstən/). 2006ലെ കണക്കെടുപ്പുപ്രകാരം ഈ നഗരത്തില്‍ 600 ചതുരശ്രമൈല്‍ (1,600 കി.മീ²). പ്രദേശത്ത് 2.14 ദശലക്ഷം ആളുകള്‍ വസിക്കുന്നു. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനവും 5.6 ദശലക്ഷം ജനങ്ങള്‍ വസിക്കുന്നതും അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗര (മെട്രോപ്പോളിറ്റന്‍) പ്രദേശവുമായ ഹ്യൂസ്റ്റണ്‍–ഷുഗര്‍ലാന്‍ഡ്–ബേടൗണ്‍ മെട്രോപ്പോളീറ്റന്‍ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രവുമാണ്‌ ഹ്യൂസ്റ്റണ്‍. 1836 ഓഗസ്റ്റ് 30ന്‌ സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാന്‍ അല്ലെനും ജോണ്‍ കിര്‍ബി അല്ലെനും [5] ബഫല്ലോ ബയൂവിന്റെ തീരപ്രദേശങ്ങളില്‍ ഹ്യൂസ്റ്റന്‍ സ്ഥാപിച്ചു. 1837 ജൂണ്‍ 5ന്‌ ഇതൊരു നഗരമായി ഇന്‍കോര്‍പ്പറേറ്റ് ചെയ്തു. ഈ അവസരത്തില്‍ അന്നത്തെ ടെക്സസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും നഗരത്തിനു 25 മൈല്‍ (40 കി.മീ) കിഴക്കായി നടന്ന ജസീന്തോ യുദ്ധം നയിച്ച മുന്‍ ജനറലുമായ സാം ഹ്യൂസ്റ്റന്റെ നാമം നഗരത്തിനു നല്‍കുകയായിരുന്നു. അടിക്കടി വികാസം പ്രാപിച്ചുകൊണ്ടിരുന്ന തുറമുഖ, റെയില്‍ വ്യവസായവും 1901-ലെ എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതും നഗരത്തില്‍ ജനസംഖ്യാപ്രവാഹത്തിനു വഴിതെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യസം‌രക്ഷണ-ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ടെക്സസ് മെഡിക്കല്‍ സെന്റര്‍, നാസയുടെ മിഷന്‍ കണ്ട്രോള്‍ സെന്റര്‍ ജോണ്‍സണ്‍ സ്പേസ് സെന്റര്‍ എന്നിവ ഹ്യൂസ്റ്റണില്‍ സ്ഥാപിക്കപ്പെട്ടു. ഹ്യൂസ്റ്റന്റെ സമ്പദ്‌വ്യവസ്ഥ, ഊര്‍ജ്ജ, നിര്‍മ്മാണ, വ്യോമനിര്‍മ്മാണ, സാങ്കേതികത തുടങ്ങിയ മേഖലകളിലുള്ള വിവിധതരം വ്യവസായങ്ങളില്‍ അധിഷ്ഠിതമാണ്‌; ഹ്യൂസണിലുള്ളതിനേക്കാള്‍ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികള്‍ ന്യൂയോര്‍ക്കില്‍ മാത്രമാണുള്ളത്. വാണിജ്യപരമായി, ഹ്യൂസ്റ്റണ്‍, ഗാമാ വേള്‍ഡ് സിറ്റി എന്ന പേരില്‍ അറിയപ്പെടുന്നു. എണ്ണപ്പാടത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രവുമാണ്‌ ഇത്. അമേരിക്കന്‍ ഐക്യനാടുകളിലെ തുറമുഖളില്‍ വച്ച്, കൈകാര്യം ചെയ്യുന്ന ചരക്കിന്റെ ഭാരത്തിന്റെ മൊത്തക്കണക്കെടുത്താല്‍ ഏറ്റവുമധികം ടണ്‍ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ തുറമുഖവും, ജലമാര്‍ഗ്ഗമുള്ള അന്താരാഷ്ട്രകാര്‍ഗോ ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന തുറമുഖവുമാണ്‌ ഹ്യൂസ്റ്റണ്‍ തുറമുഖം.[6] അനേകം സംസ്കാരങ്ങളില്‍നിന്നുള്ള ജനങ്ങളുള്ള ഈ നഗരം അനുദിനം വളരുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തിനും വേദിയാണ്‌. ഇവിടെയുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ വര്‍ഷംതോറും 7 ദശലക്ഷം സന്ദര്‍ശകരെ ഹ്യൂസ്റ്റണ്‍ മ്യൂസിക് ഡിസ്ട്രിക്റ്റിലേക്ക് ആകര്‍ഷിക്കുന്നു. ദൃശ്യകലകള്‍ക്കും പ്രകടനകലകള്‍ക്കുമുള്ള ഒരു സജീവവേദി മ്യൂസിക് ഡിസ്ട്രിക്റ്റിലുണ്ട്. വര്‍ഷം മുഴുവന്‍ പ്രധാന പ്രകടനകലകളിലെല്ലാം പ്രദര്‍ശനം നടത്തുന്ന ചുരുക്കം ചില അമേരിക്കന്‍ നഗരങ്ങളിലൊന്നാണ്‌ ഹ്യൂസ്റ്റണ്‍.[7] പമ്പുംപമ്പുംകമ്പംതന്നെം