\secstar{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍} \vskip 2pt ഈ ഞായറാഴ്ച കഴിഞ്ഞ ചൈനീസ് ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ആദ്യ എഷ്യന്‍ പാദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സെപ്റ്റമ്പര്‍ 24-26ന് സിംഗപ്പൂരില്‍ നടക്കുന്ന ഗ്രാന്‍പ്രീയിലാണ് ഇനി എഫ് വണ്‍ എഷ്യയിലേക്ക് തിരിച്ചെത്തുന്നത്. കാനഡയില്‍ ജൂണ്‍ ആദ്യം നടക്കുന്ന ഗ്രാന്‍പ്രീ ഒഴിവാക്കിയാല്‍ ഫോര്‍മുല വണ്ണിന്റെ യൂറോപ്യന്‍ പാദമാണ് അടുത്ത നാലര മാസക്കാലമെന്ന് നിസ്സംശയം പറയാം. നിലവിലെ ചാമ്പ്യനായ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണ്‍ അറുപതു പോയിന്റുകളുമായി ഇക്കൊല്ലവും മുന്നിലാണ്. അന്‍പതു പോയിന്റുമായി മെഴ്സിഡസിന്റെ നികോ റൊസ്‌ബര്‍ഗ് ആണ് രണ്ടാമത്. നാല്‍പ്പത്തിയൊന്‍പതു പോയിന്റുകളുമായി ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയും മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണും റൊസ്ബര്‍ഗിനൊപ്പത്തിനൊപ്പം നില്‍ക്കുന്നു. ഇക്കൊല്ലം മത്സരരംഗത്തേക്ക് തിരിച്ചെത്തിയ എഫ് വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ പത്തു പോയിന്റുമായി പത്താമതാണ്. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടില്‍ ഒന്‍പതാമതും, വിറ്റാന്‍ടോണിയോ ലിയുസ്സി പതിനൊന്നാമതുമാണ്. ഇന്ത്യക്കാരന്‍ കരണ്‍ ചന്ദോക്ക് പോയിന്റൊന്നുമില്ലാതെ പത്തൊന്‍പതാമതാണ്. ടീമുകളുടെ കാര്യത്തില്‍ മക്‌ലാരന്‍ 109 പോയിന്റുകളുമായി മുന്നിട്ടു നില്‍ക്കുന്നു. തൊണ്ണൂറു പോയിന്റുമായി ഫെറാരി രണ്ടാമതും, എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണ്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും, നാല്‍പ്പതുപോയിന്റ് നേടിയ റോബര്‍ട്ട് കുബിത്സയുടെ ബലത്തില്‍ നാല്‍പ്പത്തിയാറു പോയിന്റുമായി റെനോ അഞ്ചാമതുമാണ്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്. ഒന്നാം സ്ഥാനക്കാര്‍ക്ക് (പത്തിന്റെ സ്ഥാനത്ത് ഇരുപത്തഞ്ച്) ഏഴു പോയിന്റ് രണ്ടാം സ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ സ്ഥാനത്ത് പതിനെട്ട്) കൂടുതല്‍ നല്‍കുന്ന പുതിയ പോയിന്റ് സംവിധാനവും പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ കാണുന്ന വന്‍ വ്യത്യാസത്തിനു കാരണമാണ്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ പാദത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ച ഫോഴ്സ് ഇന്ത്യക്ക് വരും ആഴ്ചകളില്‍ ഇതു മുന്‍തൂക്കം കൊടുക്കുന്നു. മത്സരത്തിനിടയില്‍ ഇന്ധനം നിറക്കാനനുവദിക്കാത്ത പുതിയ നിയമവും യൂറോപ്പില്‍ രണ്ടു പോളുകള്‍ നേടിയ ഫോഴ്സ് ഇന്ത്യക്ക് അനുകൂലമാകും. മാറിയ നിയമങ്ങള്‍ മത്സരതുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല പോരാട്ടങ്ങള്‍ക്കും അത് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍ പരിപാലനത്തിലേക്കുമാറിയതോടെ, വണ്‍ സ്റ്റോപ്പ് സ്ട്രാറ്റജി സര്‍‌വ്വ സാധാരണമായി. അതുകൊണ്ടുതന്നെ, കൃത്യമായി കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നവര്‍ക്ക് മഴയില്‍ കുതിര്‍ന്ന റേസുകളില്‍ വലിയമുന്‍തൂക്കം ലഭിക്കും. തന്റെ നല്ലകാലത്ത് ഇതില്‍ മിടുക്കനായിരുന്നു ഷുമി. ഇനിയും പതിനഞ്ച് റേസുകള്‍ ശേഷിക്കുകയും, 1515 പോയിന്റുകള്‍ പങ്കുവയ്ക്കപ്പെടാന്‍ കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ട് ഇതിപ്പോഴും ആരുടെയും കയ്യിലൊതുങ്ങിയിട്ടില്ല. മാത്രവുമല്ല, മുന്‍നിര ടീമുകളെല്ലാം നല്ല പ്രകടനം കാഴ്ച വച്ചിട്ടുള്ളതിനാല്‍ യൂറോപ്പിലെ റേസുകളില്‍ വരും ആഴ്ചകളില്‍ തീ പാറുമെന്നുറുപ്പ്. (20 April 2010)\footnote{http://malayal.am/വിനോദം/കായികം/4845/കാറോട്ടത്തിന്റെ-മാസ്മരികത-ഫോര്‍മുല-വണ്‍} \newpage